District News
തൃശൂർ: പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷന്റെ തൃശൂർ ജില്ലാ കാര്യാലയം മുഖേന കുടുംബശ്രീയിൽ രജിസ്റ്റർചെയ്ത പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വനിതാഅംഗങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകും.
കുടുംബ വാർഷികവരുമാനം അഞ്ചുലക്ഷം രൂപ വരെയും 60 വയസിൽ താഴെ പ്രായമുള്ളതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സിഡിഎസ് മുഖേന ഒരാൾക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും.
കുടുംബ വാർഷികവരുമാനം മൂന്നുലക്ഷം രൂപ വരെയും 60 വയസിൽ താഴെ പ്രായമുള്ളതുമായ പട്ടികവർഗവിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പരമാവധി ഒരു ലക്ഷം വരെയും വായ്പ ലഭിക്കും. ഫോണ്‍: 0487 2331556, 9400068508.
District News
തൃശൂർ: പാറമേക്കാവ് വിദ്യാമന്ദിറിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ സന്ദേശവുമായി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൗരപ്രമുഖരും പങ്കെടുക്കുന്ന മാരത്തൻ പിവിഎം റണ്‍ ആറിനു തൃശൂരിൽ നടക്കും. സേ നോ ടു ഡ്രഗ്സ്- ചൂസ് ലൈഫ് സന്ദേശമുയർത്തി രാവിലെ ആറിനു വികഐൻ മേനോൻ ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന മാരത്തണ്‍ നഗരംചുറ്റി സ്റ്റേഡിയത്തിൽതന്നെ സമാപിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് തുടങ്ങിയവർ പങ്കെടുക്കും. സമാപനച്ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, വിദ്യാമന്ദിർ പ്രിൻസിപ്പൽ സിന്ധു രാജേ ഷ്, വൈസ് പ്രിൻസിപ്പൽ ബിന്ദു പ്രസാദ്, അധ്യാപകൻ ഷൈൻ എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ചു വാർഡുകളിലേക്ക് 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടതിരിഞ്ഞി, തളിക്കുളം പഞ്ചായത്തിലെ ആര്യംപാടം, ചേലക്കര പഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണു വോട്ടെടുപ്പ്. 29നു വോട്ടെണ്ണും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 10. സൂക്ഷ്മപരിശോധന 11ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14. പുതുക്കിയ വോട്ടർപട്ടിക കഴിഞ്ഞമാസം 19നു പുറത്തിറക്കിയിരുന്നു.
District News
ചാവക്കാട്: കോഴിമാലിന്യം കിണറ്റിൽ വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയുടെ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ കോഴിക്കടയുടമയ്ക്കു കഠിനതടവും പിഴയും. പുന്നയൂർ പാപ്പാളി പെരുന്പിള്ളി സൈനുദിനെ(53)യാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി അഞ്ചര വർഷം കഠിനതടവിനും 25,500 പിഴ അടയ്ക്കാനും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
2017 നവംബറിലാണു കേസിനാസ്പദമായ സംഭവം. അകലാട് താമരത്ത് വിശ്വനാഥൻ മകൻ വിമിഷി(36)നെയാണു കൊലപ്പെടുത്താൻ ശ്രമിച്ചത്. വിമിഷ് അണ്ടത്തോട് പാപ്പാളി മടപ്പേൻ അബ്ദുൾ റഷീദിന്റെ ഡ്രൈവറാണ്. അബ്ദുൾറഷീദിന്റെ അയൽവാസിയാണു പ്രതിയായ സൈനുദ്ദീൻ. കോഴിക്കടയിലെ മാലിന്യം അബ്ദുൽറഷീദിന്റെ വീട്ടിലെ കിണറ്റിലും വീടിന്റെ പരിസരങ്ങളിലും കാക്കകൾ കൊണ്ടുവന്നിടുന്നതു പതിവായതാണ് തർക്കത്തിനു കാരണം. തർക്കത്തിനിടെ സൈനുദീനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമിഷിനെ കത്തികൊണ്ടു നെഞ്ചിനുതാഴെ രണ്ടുതവണ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വിമിഷ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു.
വടക്കേകാട് എസ് ഐ അനന്തകൃഷ്ണൻ, ചാവക്കാട് എസ്എച്ച്ഒ കെ.ജി. സുരേഷ് എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി. കോർട്ട് ലെയ്സണ്‍ ഓഫീസർ എഎസ്ഐ പി.ജെ. സാജൻ പ്രോ സിക്യൂഷനെ സഹായിച്ചു.
District News
ചാലക്കുടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാക്കുന്നതിനു സമഗ്രമായ ഗതാഗതപരിഷ്കാരങ്ങൾക്ക് നഗരസഭ കൗൺ സിൽ അംഗീകാരം നൽകി. ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ ചർച്ചചെയ്തുകൊണ്ടാണു കൗൺ സിൽ തീരുമാനം എടുത്തത്.
കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിൽ പടിഞ്ഞാറുഭാഗത്ത് മുനിസിപ്പൽ ജംഗ്ഷൻ മുതൽ അടിപ്പാത വരെ വടക്കുഭാഗത്തേക്ക് വാഹനഗതാഗതം നിരോധിച്ച്, ഈ ഭാഗം വൺവേ ആക്കും. ഇതുവഴിവരുന്ന വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡുവഴി ട്രാംവെ റോഡിലേക്കു പ്രവേശിച്ച് അടിപ്പാതവഴി പോകണം.
റെസ്റ്റ് ഹൗസിനുസമീപം ഇറിഗേഷൻ ഓഫീസിന്റെ മുൻഭാഗത്തുനിന്നും സർവീസ് റോഡിലേക്കു കിഴക്കോട്ടുള്ള ഗതാഗതം നിരോധിക്കും. തൃശൂർ ഭാഗത്തു നിന്നും സർവീസ് റോഡുവഴി വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിൽ പടിഞ്ഞാറുഭാഗത്തേക്ക് പ്രവേശനം ഉണ്ടാവില്ല.
ഈ വാഹനങ്ങൾ സൗത്ത് ഫ്ലൈ ഓവറിന്റെ അടിയിലൂടെ കടന്നുപോകണം. മാള റോഡിൽ ഇരിങ്ങാലക്കുട, പരിയാരം ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസുകൾ, ട്രാംവെവഴി അടിപ്പാതയിലൂടെ പോകുന്നത് ഒഴിവാക്കി, മുനിസിപ്പൽ ഓഫീസിനു മുന്നിലൂടെ സർവീസ് റോഡുവഴി സൗത്ത് ബസ് സ്റ്റാൻഡിലെത്തി, തിരിച്ച് ട്രങ്ക് റോഡ് ജംഗ്ഷൻ, ആനമലവഴി പോകണം.
പഴയ എൻഎച്ചിൽ കോ-ഓപ്പ്ടെക്സിന് മുന്നിലുള്ള ബസ് സ്റ്റോപ്പ്, അവിടെ നിന്നും കുറച്ച് തെക്കോട്ടുമാറ്റി പമ്പിനു തൊട്ടുമുൻപുള്ള സ്ഥലത്തേക്ക് മാറ്റാനും കടിച്ചീനി കോംപ്ലക്സിന് മുൻപിൽ അനധികൃതമായുള്ള ബസ് സ്റ്റോപ്പ് നിർത്തലാക്കാനും തീരുമാനിച്ചു.
സൗത്ത് ജംഗ്ഷനിൽനിന്നും തെക്കോട്ട് സർവിസ് റോഡുവഴി പോകുന്ന ബസുകളുടെ സ്റ്റോപ്പ് കുറച്ച് വടക്കോട്ടേക്ക് മാറ്റും. എറണാകുളം ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ഫ്ലൈ ഓവർ ഇറങ്ങി ദേശീയ പാതയിൽ ഇപ്പോൾ നിർത്തുന്ന സ്ഥലത്ത്, സ്ഥിരമായി അപകടങ്ങൾ ഉണ്ടാ കുന്ന സാഹചര്യത്തിൽ, ഇത് ഒഴിവാക്കാനും ഈ ബസുകൾ ചാലക്കുടി പാലം കടന്ന് സർവീസ് റോഡ് വഴി വന്ന് സൗത്ത് ഫ്ലൈ ഓവറിനുതാഴെ സുരാഗ് ബിൽഡിംഗിന് മുൻ ഭാഗത്തുനിർത്താനും ഇവിടെ നിന്നുള്ള എല്ലാ ദീർഘദൂര വാഹനങ്ങളും സ്കൂൾ ഗ്രൗണ്ടിനു സമീപത്തുനിന്നും ദേശീയപാതയിൽ പ്ര വേശിച്ചുപോകണമെന്നും തീരുമാനിച്ചു.
ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡ്, സമീപമുള്ള ട്രാൻസ് ഫോർമറിന് പടിഞ്ഞാറുഭാഗത്തേക്ക് സിദ്ധാർഥ ഹോട്ടലിന് മുൻ ഭാഗത്തേക്ക് മാറ്റാനും തീരുമാനിച്ചു.
ആനമല മോഡി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു പഴയ ദേശീയ പാതയിൽ, പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക മീഡിയൻ സ്ഥാപിക്കും. ഇവിടെ കിഴക്കുഭാഗത്തെ നോർത്ത് ബസ് സ്റ്റാൻഡിലേക്ക് പ്രവേ ശിക്കുന്ന റോഡിലെ ബെൽ മൗത്തുകൾ കൂടുതൽ സൗകര്യപ്പെടു ത്താനും ഇവിടെ റൗണ്ട് എബൗട്ട്, സിഗ്നൽ സംവിധാനം എന്നിവ ഒരുക്കുന്നത് സംബ ന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായംതേടി നടപ്പിലാക്കും.
റെയിൽവേ സ്റ്റേഷൻ റോഡിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കും. ആദ്യഘട്ടം സഹകരണ ബാങ്ക് ജംഗ്ഷൻ മുതൽ റെയിൽവേ ഫ്ലൈ ഓവർ വരെ റോഡിലെ പാർക്കിംഗ് പൂർണമായും നിരോധിക്കും.
ഇവിടെ ബസ് നിർത്തുന്നത് റോഡിലെ വളവുള്ള ഭാഗത്തായതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നതിനാൽ, ഇരുഭാഗത്തേക്കുമു ള്ള ബസ് സ്റ്റോപ്പുകൾ, ബാങ്കിന് സമീപമുള്ള ബസ് ഷെൽട്ടറിന്റെ ഭാഗത്ത് തന്നെയാക്കാൻ തീരുമാനിച്ചു.
റെയിൽവേ ഫ്ലൈ ഓവറിന്റെ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകൾ വൺവേആക്കും. വെയർഹൗസ്, വി.ആർ പുരം, കാരകുളത്തുനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, ഫ്ലൈ ഓവറിന്റെ കിഴക്കുഭാഗത്തുകൂടി പോകുന്നതിന്, ഇവിടെ ആവശ്യമായ റോഡ് സംവിധാനം ഒരുക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
കെഎസ്ആർടിസി റോഡ്, എസ്എച്ച് കോളജിനു മുൻഭാഗം, ദേശീയ പാത യിലെ സർവീസ് റോഡുകൾ പഴയ എൻ എച്ച് എന്നിവിടങ്ങിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ആവശ്യമായ സൈൻബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
മാർക്കറ്റ് റോഡിലെ വൺവെ സമ്പ്രദായം കർശനമായി നടപ്പിക്കാനും വെട്ടുകടവ് റോഡിലെ അനധികൃത ഓട്ടോറിക്ഷ പാർക്കിംഗും കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റവും ഒഴിവാക്കാനും തീരുമാനിച്ചു. ഗതാഗത പരിഷ്കാരം അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ ആലീസ് ഷിബു അറിയിച്ചു.
വൈസ് ചെയർമാൻ കെ.വി. പോൾ, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, എൽഡിഎഫ് ലീഡർ ജിൽ ആന്റണി, സ്ഥിരംസമിതി അധ്യക്ഷരായ ആനി പോൾ, ഒ. എസ്. ചന്ദ്രൻ , ജിയോ കിഴക്കുംതല, ഷീഫ സന്തോഷ്, കൗൺസിലർമാരായ വിൽസൻ പാണാട്ടുപറമ്പിൽ, വൽസൻ ചമ്പക്കര, കെ.ബി. ഉണ്ണികൃഷ്ണൻ, വി. ജെ. ജോജു, കെ. ടി. ജോണി, റെയ്സൻ ആലുക്ക, സൂസി സുനിൽ, നിധിൻ പുല്ലൻ, അനഘ, വിഷ്ണുപ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
District News
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ഇന്നു കൊടികയറും. രാവിലെ 6.15ന് ഓസ്ട്രേലിയ മെല്‍ബന്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. നാളെ മുതല്‍ 10 വരെ എല്ലാ ദിവസവും രാവിലെ 6.15നും വൈകീട്ട് 5.30 നും ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും.
11 ന് രാവിലെ 6.15ന് നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ജോയ് കടമ്പാട്ടും വൈകീട്ട് 5.30ന് സെന്റ് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. പോളി കണ്ണൂക്കാടനും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബഹുനില പന്തല്‍ സ്വിച്ച് ഓണ്‍ കര്‍മം നടക്കും.
12 ന് രാവിലെ 6.15ന് നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വൈകീട്ട് 5.30ന് സെന്റ്് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തിലും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈകീട്ട് ഏഴിന് പള്ളി ദീപാലങ്കാരം സ്വിച്ച് ഓണ്‍ നടക്കും.
13ന് രാവിലെ 6.30ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, കൂടുതുറക്കല്, സമൂഹബലി, സന്ദേശം, നൊവേന, പ്രതിഷ്ഠാ കുരിശ് എഴുന്നള്ളിച്ചു വയ്ക്കല്‍, തിരുഹൃദയ പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍ എന്നിവയ്ക്ക് പള്ളി വികാരിയും റെക്ടറുമായ ഫാ. ആന്റോ പാണാടനും സഹവൈ ദികരും കാര്‍മികരായിരിക്കും. വൈകീട്ട് അഞ്ചിന് സെന്റ്് ജോണ്‍ കപ്പേളയില്‍ നടക്കുന്ന ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന, പുഷ്പകുരിശ് ഏറ്റുവാങ്ങല്‍, വഴിപാട് തിരി തെളിയിക്കല്‍ എന്നിവയ്ക്ക് വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്നും പുഷ്പകുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും.
തിരുനാള്‍ദിനമായ 14ന് രാവിലെ ആറിനും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി ക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് പള്ളിപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ക്ലിന്റണ് പെരിഞ്ചേരി സഹ കാര്‍മികനായിരിക്കും. ഉച്ചതിരിഞ്ഞ് 3.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വി. കുരിശിന്റെ തിരുശേഷിപ്പ് ചുംബിക്കല്‍, പ്രതിഷ്ഠാകുരിശ് അള്‍ത്താരയില്‍ സ്ഥാപിക്കല്‍, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും.
15ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.15ന് പ്രതിഷ്ഠാകുരിശ് രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കല്‍. തുടര്‍ന്ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം.
21ന് എട്ടാമിടത്തില്‍ രാവിലെ 6.30ന് ദിവ്യബലി, ഒമ്പതിനു നടക്കുന്ന ആഘോഷമായ ദിവ്യബലി, വിശുദ്ധ കുരിശിന്റെ തിരു ശേഷിപ്പ് ചുംബിക്കല്‍ എന്നിവയ്ക്ക് ഫാ. വിക്ടര്‍ തൊമ്മാന മുഖ്യകാര്‍മി കത്വം വഹിക്കും. ഫാ. റിജോ എടത്തിരുത്തിക്കാരന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 10ന് നേര്‍ച്ചയൂട്ട് ആരംഭിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റോ പാണാ ടന്‍, അസി. വികാരി ഫാ. ക്ലിന്റണ് പെരിഞ്ചേരി, ട്രസ്റ്റിയും ജനറല്‍ കണ്‍വീനറുമായ വര്‍ഗീസ് വള്ളിശേരി, ട്രസ്റ്റിയും ജോയിന്റ്് ജനറല്‍ കണ്‍വീനറുമായ ആന്റണി മഞ്ഞളി, ജെയിംസ് നെല്ലിശേരി, പബ്ലിസിറ്റി കണ്‍വീനര്‍ തോമസ് കോപ്പുള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
District News
മുരിങ്ങൂർ: വർഷങ്ങളായി വഴിവിളക്കില്ലാതെ ഇരുട്ടിലായിരുന്ന മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ മേൽപാലത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സോളാർ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് ഉറപ്പ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി രാജ്യസഭാംഗവും കേരള കോൺഗ്രസ് - എം ചെയർമാനുമായ ജോസ് കെ. മാണി ഇന്നലെ രാത്രി 7.45ഓടെ മേൽപാലത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
മേൽപാലം ഇരുട്ടിലാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ദീപിക പ്രസിദ്ധീകരിച്ച വാർത്ത പാർട്ടി ഭാരവാഹികൾ ജോസ് കെ. മാണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംപിയുടെ ഇടപെടൽ.
2025 മേയിൽ ജോസ് കെ. മാണി ഇടപെട്ട് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ചതിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപാലത്തിൽ ആഹ്ലാദാരവം എന്ന പേരിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും വിളക്കുകൾ പ്രവർത്തനസജ്ജമാകാത്തതു നാട്ടുകാരിൽ കടുത്ത നിരാശക്കിടയാക്കി.
വിഷയം പാർട്ടിയുടെ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയും പ്രാദേശിക ഘടകവും എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ജോസ് കെ. മാണി നേരിട്ട് ഇടപെട്ടത്. കരാറുകാരനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ജോസ് കെ. മാണി കൃത്യമായ നിർദേശങ്ങൾ നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കുമെന്നാണ് കരാറുകാരൻ ഉറപ്പു നൽകിയിരിക്കുന്നത്.
District News
മുരിങ്ങൂർ: സാൻജോനഗർ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ ചെറു മറ്റം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും എകെസിസിയുടെയും നേതൃത്വത്തിൽ കാൻസർ ബോധവത്കരണ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും നടത്തും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാറിൽ ഡോ. വി. പി. ഗംഗാധരൻ ക്ലാസ് നയിക്കും.
13ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കു ക്യാമ്പിൽ പങ്കെടുക്കാം. മാമ്മോ ഗ്രാം, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങി വിവിധ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തുമെന്ന് രക്ഷാധികാരി ഫാ. പ്രവീൺ മണവാളൻ, ജനറൽ കൺവീനർ ജിനൊ ജെ. പുല്ലേലി, ജോയിന്റ് കൺവീനർ സാജു വിതയത്തിൽ എന്നിവർ അറിയിച്ചു. 9447350 790. വിശദവിവരങ്ങൾക്ക്:
District News
മേലൂർ: മാസങ്ങളായി പ്രവർത്തനം നിലച്ച മേലൂർ ഗ്രാമപഞ്ചായത്തിന്റെ കുന്നപ്പിള്ളി ക്രിമറ്റോറിയം പുനരുജ്ജീവിപ്പിക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം. പുകക്കുഴലിനു കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചതെന്നാണു വിവരം. എന്നാ ൽ, തകരാർ പരിഹരിച്ച് ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്ത് അധികൃത രുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
ക്രിമറ്റോറിയത്തിലെ കേടുപാടുകൾ പരിഹരിക്കാൻ ഭീമമായ തുക ചെലവഴിക്കേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തമായി ക്രിമറ്റോറിയം ഉണ്ടായിട്ടും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തെയോ ചാലക്കുടി നഗരസഭയുടെ ക്രിമറ്റോറിയത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ മേലൂർ നിവാസികൾക്ക്.
മരണവീടുകളിൽ അവസാന കർമങ്ങൾ നിർവഹിക്കേണ്ട നിർണായക സമയത്ത് സ്വന്തം പഞ്ചായത്തിലെ പൊതുസംവിധാനം ഉപയോഗിക്കാൻ കഴിയാത്തതു സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള അധിക ചെലവും സമയനഷ്ടവും ഉൾപ്പടെ കുടുംബങ്ങൾക്കു സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നതായും നാട്ടുകാർ പറയുന്നു.
കുന്നപ്പിള്ളി ക്രിമറ്റോറിയത്തിൽ രണ്ടു ചേംബറുകൾ സജ്ജമാക്കുമെന്നായിരുന്നു ആദ്യകാലങ്ങളിൽ പഞ്ചായത്ത് അധികൃതർ നൽകിയിരുന്ന വാഗ്ദാനമെന്നും നാട്ടുകാർ ഓർമിപ്പിക്കുന്നു. എന്നാൽ നിലവിലുള്ള സംവിധാനംപോലും മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുമ്പോൾ പുതിയ ചേംബറുകളുടെ വാഗ്ദാനം എത്രത്തോളം പ്രാവർത്തികമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവും ശക്തമാണ്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ വിഷയത്തിൽ സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങളിലേക്ക് യുഡിഎഫ് അടക്കമുള്ള രാഷ്ട്രീയ സംവിധാനങ്ങൾ കടക്കാത്തതും നാട്ടുകാർ ചോദ്യം ചെയ്യുന്നു.
അതേസമയം, ക്രിമറ്റോറിയത്തിന്റെ പരിസരം സിനിമാ ചിത്രീകരണത്തിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേർന്ന് രാഷ്ട്രീയ ഭേദമില്ലാതെ തീരുമാനമെടുത്ത ഭരണസമിതി, അതേ ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും അടിയന്തര ഇപെടൽ നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മരണാനന്തര കർമങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടേണ്ട സാഹചര്യം ഒഴിവാക്കി, സാങ്കേതിക തകരാർ എന്തുതന്നെയായാലും അത് അടിയന്തരമായി പരിഹരിച്ച് കുന്നപ്പിള്ളി ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
District News
ഇരിങ്ങാലക്കുട: സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ നിര്‍മാണം മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. പണിനിലച്ചതോടെ ഗ്രൗണ്ടിന്റെ പലഭാഗവും കാടുകയറി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സ്റ്റേഡിയം പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജു മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ വഴി നിവേദനം നല്കി. ഇരിങ്ങാലക്കുട നഗരസഭ 38 ാം വാര്‍ഡിലാണ് സ്റ്റേഡിയം. ഉന്നത നിലവാരത്തിലാക്കുന്നതിനായിട്ടാണ് സ്പോര്‍ട്സ് ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്.
2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് ഇതിന്റെ നവീകരണോദ്ഘാടനം നടത്തിയത്. രണ്ടേക്കര്‍ ആറുസെന്റ് സ്ഥലമുള്ള സ്റ്റേഡിയത്തിന്റെ പിന്‍വശത്തും അരികുവശത്തും സംരക്ഷണ ഭിത്തികെട്ടല്‍, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കല്‍ എന്നിവയാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് കൈമാറുകയായിരുന്നു. ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കി വേലികെട്ടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൈതാനം മണ്ണിട്ട് നിരപ്പാക്കുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നന്നായി ഉണക്കി അരിച്ച് മിനുസമുള്ള പൊടിയാക്കുന്ന പണികളാണു ചെയ്തുവന്നിരുന്നത്. അരിച്ചെടുത്ത മണ്ണുപ യോഗിച്ച് പകുതിയിലേറെ ഭാഗം നിരപ്പാക്കി.
ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്‍ പൂര്‍ത്തിയായി. പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം പണിനിര്‍ത്തി. മഴ പെയ്തതോടെ തെക്കുഭാഗത്തെ വീടുകളിലേക്ക് മണ്ണടക്കം വെള്ളംകുത്തി ഒലിച്ചിറങ്ങിയതു വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. തുടര്‍ന്ന് നഗരസഭ അധികാരികളുടെ നിര്‍ദേശപ്രകാരം ഗ്രൗണ്ടില്‍ കാന കീറി വെള്ളമൊഴുക്കാനുള്ള സൗകര്യമൊരുക്കിയാണു പ്രശ്നം പരിഹരിച്ചത്.
District News
തുറവന്‍കാട്: ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ "പലഹാരപ്പൊതി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിക്കൂട്ട് മേള സംഘടിപ്പിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് മേള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷീന്‍ സിഎസ്സി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, റീജോ ജോണി, സോജന് മുക്കുളം എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വീടുകളില്‍ തയാറാക്കിയ വിവിധതരം പലഹാരങ്ങളും നാടന്‍ വിഭവങ്ങളും മേളയില്‍ എത്തിച്ചു. ഓരോ കുട്ടിയും തങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങളുടെ പാചകക്കുറിപ്പ് തയാറാക്കി അവതരിപ്പി ക്കുകയും ചെയ്തു.
വീട്ടില്‍ തയാറാക്കിയ രുചികരമായ വിഭവങ്ങള്‍ പരിചയ പ്പെടുത്താനും പങ്കുവയ്ക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
District News
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ല വിമുക്തി ഡി അഡിക്ഷൻ കേന്ദ്രത്തിലെ കൗൺസിലിംഗ് റൂം നവീകരിക്കാൻ അതിരപ്പിള്ളി റോട്ടറി ക്ലബ് സമ്മതപത്രം നൽകി. റോട്ടറി ക്ലബ് പ്രസിഡന്റ്് സി.വി. ദിലീപ് , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എ. മിനിമോൾക്ക് സമ്മതപത്രം കൈമാറി.
ഒരു ലക്ഷം രൂപ ചെലവിലാണ് നവീകരിക്കുന്നത് വിമുക്തി കോ-ഒാർഡിനേറ്റർ കെ. കെ. രാജു അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി വി. അമൽജിത്ത്, എം.ജെ. ജോബി, വാർഡ് കൗൺസിലർ എം.കെ. മേഴ്സി, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: അകമലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകനാശം വരുത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന മരങ്ങൾ കാട്ടാന കുത്തിമറിച്ചിടുകയായിരുന്നു.
പാതയോരത്തുള്ള പന, സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണത് പ്രദേശത്ത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. വൈദ്യുതിബന്ധവും താറുമാറായി. റോഡിലേക്ക് മറിഞ്ഞുവീണ ചില മരച്ചില്ലകൾ യാത്രക്കാർചേർന്ന് നീക്കംചെയ്തെങ്കിലും വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടക്കുന്ന പന വലിയപ്രതിസന്ധിയാണ്. സ്വകാര്യ വസ്തുവിലായതിനാലും വനമേഖലയോടുചേർന്നുള്ള പ്രദേശമായതിനാലും വനംവകുപ്പ് ഇടപെട്ട് മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
വിവരമറിഞ്ഞ് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. മദനൻ, ഫോറസ്റ്റ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കാട്ടാനകൾ നിരന്തരം ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണിയായ മരം ഉടൻ നീക്കംചെയ്യണമെന്നും കെ.പി. മദനൻ ആവശ്യപ്പെട്ടു.
District News
എരുമപ്പെട്ടി: കാട്ടുപന്നികളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കാത്ത എരുപ്പെട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരേയും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡിസിസി സെക്രട്ടറി പി.എസ്. സുനീഷ് ഉദ്ഘാടനംചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ദേവസി അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ. കബീർ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.സി. ഐജു, സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. നമ്പീശൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനൽകി.
District News
പാവറട്ടി: മനപ്പടി അഗതികളുടെ അമ്മവീടിന്റെ നേതൃത്വത്തിൽ അനാഥസംരക്ഷകരുടെ സംസ്ഥാന സംഗമവും സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരണവും നടന്നു. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജൊ ഉദ്ഘാടനംചെയ്തു.
അനാഥരുടെ സംരക്ഷണത്തിന് കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നും അനാഥരോഗികൾക്ക് അനുകൂലമായ കൂടുതൽ നിയമങ്ങൾ ഉണ്ടാകണമെന്നും അവ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്കാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് അധ്യക്ഷതവ ഹിച്ചു.
സെന്റ് ജോസഫ്സ് തീർഥകേന്ദ്രം റെക്ടർ ഫാ.ഡോ. ആന്റണി ചെമ്പകശേരി അനുഗ്രഹപ്രഭാഷണം നടത്തി. മലയാറ്റൂർ ദയറ ഡയറക്ടർ ബ്രദർ സാംസനപ്പൻ, അഗതികളുടെ അമ്മവീട് മാനേജിംഗ് ഡയറക്ടർ പി.ഡി. ജോസഫ്, വാർഡ് മെമ്പർ ആനി സണ്ണി, പാവറട്ടി പോലീസ് സ്റ്റേഷൻ എഎസ് ഐ പ്രസാദ് വി.ജെ. ജോജു, വി.കെ. ജോർജ്, അജി ഓറിയോൺ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂർ: സെന്റ് മേരീസ് കോളജ് പൂർവ വിദ്യാർഥിനി സംഘടന, ബോട്ടണി-മൈക്രോബയോളജി വിഭാഗങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒല്ലൂർ ഫൈഡസ് കണ്ണാശുപത്രിയുമായി സഹകരിച്ച് തൈക്കാട്ടുശേരി എഎൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധനക്യാന്പ് സംഘടിപ്പിച്ചു.
എൽകെജി മുതൽ നാലാം ക്ലാസ്വരെയുള്ള വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു. ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി രോഗനിർണയവും നടന്നു. സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. കെ.സി. ധന്യ, എൽഡർ മരിയൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ മാനേജർ പ്രഫ. ടി.വി. ശങ്കരൻകുട്ടി, ടീച്ചർ ഇൻചാർജ് ഇ.യു. ദുർഗ, പിടിഎ പ്രസിഡന്റ് റിജി ഡെയിൻ എന്നിവർ നേതൃത്വം നൽകി.
District News
എരുമപ്പെട്ടി: ദുർഗന്ധവും വായുമലിനീകരണവും സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വരവൂർ പഞ്ചായത്തിലെ തളിയിലുളള അർബൻ വിംഗ്സ് ചിക്കൻ റെൻഡറിംഗ് യൂണിറ്റിന്റെ ലൈസൻസ് പഞ്ചായത്ത് സസ്പെൻഡ്ചെയ്തു.
പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രഡ് ഉത്തരവുനൽകി. രൂക്ഷമായ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ട് തളി നടുവട്ടത്ത് പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരേ വർഷങ്ങളായി പ്രദേശസികൾ പ്രക്ഷോഭം നടത്തുകയാണ്. ഇതിനിടയിലാണ് ഇന്നലെ പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നൽകിയത്.
ഗാർഹിക മൃഗങ്ങൾക്ക് ഭക്ഷണംനിർമിക്കുന്നതിനായിട്ടാണ് ചിക്കൻ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ലൈസൻസ് നേടി 2025 ഏപ്രിൽ മാസത്തിലാണ് യൂണിറ്റ് ഭാഗികമായി പ്രവർത്തനമാരംഭിച്ചത്. എന്നാൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമല്ല.
ദുർഗന്ധവും മലിനീകരണവും ഒരുകിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്നതിനെതിരേ പരിസരവാസികളും തുടർച്ചയായി പഞ്ചായത്തിൽ പരാതിനൽകിയിരുന്നു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലെ വിദഗ്ധസമിതി സ്ഥലത്തെത്തി ശാസ്ത്രീയപഠനം നടത്തിയാണ് മലിനീകരണം സ്ഥിരീകരിച്ചത്. വാട്ടർ സ്ക്രബർ, ബയോഫിൽറ്റർ, ഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന് വിദഗ്ധസംഘം കണ്ടെത്തി. മലിനജല പൈപ്പ്ലൈനുകൾ ബൈപാസ് ചെയ്യുക, സ്ഥിരം വൈദ്യുതി കണക്ഷനില്ലാത്തതിനാൽ ഡിജി സെറ്റിനെ ആശ്രയിക്കുക എന്നിവയാണ് പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുന്നതെന്നും സമിതി വ്യക്തമാക്കി. തുടർന്നാണ് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 233 എ വകുപ്പ് പ്രകാരം സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടറിയും ഉദ്യോഗസ്ഥരും നേരിട്ട് കമ്പനിയിൽ എത്തി ഉത്തരവ് നടപ്പിലാക്കി.
District News
കുന്നംകുളം: ചെറളയം സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറി. തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയ്ക്കൽ എന്നിവർ നേതൃത്വംനൽകി.
തിരുനാൾദിനമായ തിങ്കളാഴ്ച രാവിലെ 6.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജുബിൻ മരിയകല്ലിടയിൽ നേതൃത്വംനൽകും.തുടർന്ന് കപ്പേളയിലേക്ക് ഛായാചിത്രം എഴുന്നള്ളിപ്പ്. വൈകീട്ട് 6.30ന് കപ്പേളയിൽ തിരുനാൾ വേസ്പര, പ്രസുദേന്തി വാഴ്ച, ഛായാചിത്ര പ്രയാണം, വർണമഴ, നേർച്ച ഊട്ട് കിറ്റ് വിതരണം എന്നിവയുണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയ്ക്കൽ, സിസ്റ്റർ ബെൻസി, കൈക്കാരൻമാരായ കെ.എൽ. ലോയഡ്, വർഗീസ് ആന്റണി, ജോഫി ജോസഫ് , ജനറൽ കൺവീനർ സി.എൻ. ഇമ്മാനുവേൽ, ജോ. ജനറൽ കൺവീനർ ഹന്ന റോബി, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
District News
പേരാമംഗലം: ഓണാഘോഷത്തിനിടയിൽ ലഭിച്ച പണമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകിയ പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വിദ്യാലയത്തിന്റെയും നാടിന്റെയും അഭിനന്ദനം.
ഓഗസ്റ്റ് 21ന് വിദ്യാലയത്തിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പേരാമംഗലം ബസ് സ്റ്റോപ്പിൽവച്ച് ഇവർക്ക് ബാഗ് ലഭിച്ചത്. ബാഗിൽ പണമാണെന്നറിഞ്ഞ കുട്ടികൾ ഉടൻതന്നെ അത് പേരാമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്കൂൾ അസംബ്ലിയിൽനടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.കെ. പ്രസാദ് വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സി.കെ. ജീവന്, കെ.യു. ആദിൽ കൃഷ്ണ, പി.എസ്. അശ്വനാഥ്, കെ.ജെ. സാരംഗ് നാഥ്, എ.വി. ഗില്‍സണ്‍ എന്നീ വിദ്യാർഥികളാണ് അഭിനന്ദനങ്ങൾക്ക് പാത്രമായത്.
ചടങ്ങിൽ പിടിഎ എക്സി. അംഗം െ ക.എസ്. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. കെ.സി. വിനയരാജൻ സ്വാഗതവും പ്രധാനാധ്യാപകൻ എം.എസ്. രാജു നന്ദിയും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: റോഡുകളുടെ റീടാറിംഗിനും നവീകരണത്തിനുമെല്ലാം കാലാവധി ഒരു മഴക്കാലം വന്നുപോകുന്നതുവരെ മാത്രമാണെന്നാണ് കാഞ്ഞങ്ങാട് നഗരസഭയിലെ അവസ്ഥ. മഴക്കാലത്തിന്റെ ഒരു പ്രധാന ഘട്ടം പിന്നിട്ടപ്പോഴേക്കും നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നു താറുമാറായി കിടക്കുകയാണ്. സംസ്ഥാനപാതയും ബൈപാസ് റോഡുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
നഗരസഭ ചെയർപേഴ്സന്റെ വാർഡ് ഉൾപ്പെടുന്ന അതിയാമ്പൂരിൽ പ്രധാന റോഡിലെ ടാറിംഗ് അങ്ങിങ്ങായി തകർന്നിട്ട് മാസങ്ങളായി. നവീകരിച്ച് കോൺക്രീറ്റ് ചെയ്ത റോഡുകളിലും സിമന്റ് പാളികൾ അടർന്ന് കുഴികൾ രൂപപ്പെട്ടുതുടങ്ങിയ നിലയിലാണ്.
നഗരമധ്യത്തിൽ പുതിയകോട്ടയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോടതി, ഹൊസ്ദുർഗ് കോട്ട ഭാഗങ്ങളിലേക്കു പോകുന്ന റോഡ്, നോർത്ത് കോട്ടച്ചേരിയിൽ നിന്നുള്ള വെള്ളായിപ്പാലം ബൈപാസ് റോഡ്, മേലാങ്കോട്ടുനിന്ന് നെല്ലിക്കാട്ട് വഴി ചെമ്മട്ടംവയൽ ജംഗ്ഷനിലേക്കുള്ള റോഡ്, അരയി-മോനാച്ച റോഡ്, കുശാൽനഗർ-കടപ്പുറം റോഡ് എന്നിവയെല്ലാം തകർന്ന നിലയിലാണ്.
കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി അറ്റകുറ്റപണികളൊന്നും കാര്യമായി നടക്കാതിരുന്നതാണ് റോഡുകളുടെ തകർച്ചയ്ക്കു കാരണമായതെന്നാണ് നഗരസഭ അധികൃതരുടെ നിലപാട്. ഇക്കൊല്ലം മഴ മാറിയാലുടൻ അറ്റകുറ്റപണികൾ നടത്തി റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുമെന്നും അവർ പറയുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ നവീകരണത്തിന് കഴിഞ്ഞവർഷം തന്നെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാറായതാണ്. പാത തുടങ്ങുന്ന കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തികൾ മഴക്കാലത്തിനു മുമ്പ് തുടങ്ങിയതുമാണ്. മഴക്കാലം തീർന്നാലുടൻ റോഡിന്റെ റീടാറിംഗ് തുടങ്ങാനാണ് ധാരണ.
നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ഐഷാൽ ആശുപത്രിക്കു മുന്നിലൂടെ വെള്ളായിപ്പാലം, കിഴക്കുംകര ഭാഗങ്ങളിലേക്കുള്ള ബൈപാസ് റോഡ് വീതികൂട്ടി നവീകരിച്ചാൽ വൺവേ സംവിധാനം കൊണ്ടുവന്ന് പ്രധാന പാതയിലെ തിരക്കൊഴിവാക്കാനാകുമെന്ന നിർദേശം നഗരസഭയുടെ പരിഗണനയിലുണ്ട്. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ ബന്ധപ്പെട്ട സ്ഥലമുടമകളുമായി ചർച്ച നടത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
District News
കാസർഗോഡ്: പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യുന്നതിനായി നിയന്ത്രിതമായ തോതിൽ ഖനനം നടത്താനുള്ള റവന്യു വകുപ്പിന്റെ പട്ടികയിൽ ജില്ലയിൽനിന്ന് മൂന്നു പുഴകൾ. ചന്ദ്രഗിരി, ഉപ്പള, മൊഗ്രാൽ പുഴകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചന്ദ്രഗിരി, ഉപ്പള പുഴകളിൽ നിന്ന് ആറ്റുമണലും മൊഗ്രാൽ പുഴയിൽ നിന്ന് ചരലുമാണ് (ഗ്രാവൽ) കുഴിച്ചെടുക്കാൻ അനുമതി നൽകുക.
ചന്ദ്രഗിരി പുഴയിൽ നിലവിൽ 1.17 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് 20,019.24 ക്യുബിക് മീറ്റർ ഖനനം ചെയ്തെടുക്കാവുന്നതാണെന്നുമാണ് റവന്യു വകുപ്പിന്റെ മണൽ ഓഡിറ്റ് പഠനത്തിൽ കണ്ടെത്തിയത്. ഉപ്പള പുഴയിൽ 7.82 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപത്തിൽനിന്ന് 96.751 ക്യുബിക് മീറ്ററാണ് എടുക്കാവുന്നതായി കണ്ടെത്തിയത്. ജില്ലയുമായി അതിരിടുന്ന പെരുമ്പ പുഴയും പട്ടികയിലുണ്ട്.
അമിതമായി മണൽ അടിഞ്ഞുകൂടുന്നത് പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുകയും പ്രളയസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പുഴകളിൽ നിന്ന് മണൽ വാരുന്നതിന് നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഇപ്പോഴത്തേതുപോലെ പുഴകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം കുറവായിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ കൂടി അനുമതി വാങ്ങിയതിനു ശേഷം ഈ ഡിസംബറോടെ മണൽ വാരൽ തുടങ്ങാനാണ് റവന്യുവകുപ്പിന്റെ നീക്കം. നിശ്ചിത കാലയളവിലേക്ക് മണൽ വാരുന്നതിന് ടെൻഡർ ക്ഷണിച്ച് കരാർ നൽകുന്നതിനുള്ള അധികാരം അതതു തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനാണ് സാധ്യത.
പട്ടികയിൽ ഉൾപ്പെടാത്ത പുഴകളുടെ കാര്യത്തിൽ മണൽ ഓഡിറ്റ് നടന്നുവരികയാണ്. ഇപ്പോഴുള്ള മണൽ നിക്ഷേപത്തിന്റെയും എടുക്കാവുന്ന മണലിന്റെയും കണക്ക് ലഭിച്ച ശേഷം ഇവയ്ക്കായി അടുത്ത ഘട്ടത്തിൽ ടെൻഡർ ക്ഷണിക്കാനാണ് നീക്കം. ജില്ലയിൽ മഴക്കാലത്ത് ഏറ്റവുമധികം നിറഞ്ഞുകവിയുന്ന നീലേശ്വരം, കാര്യങ്കോട്, ചൈത്രവാഹിനി പുഴകൾ ഈ പട്ടികയിൽ ഉൾപ്പെടുമെന്നാണ് സൂചന.
പുഴകളിൽ നിന്നുള്ള മണൽ യഥേഷ്ടം വിപണിയിൽ ലഭ്യമായിത്തുടങ്ങുന്നതോടെ മണലിന്റെയും ജില്ലിപ്പൊടിയുടെയും വില കുറയുമെന്നും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണത്തിന് അല്പമെങ്കിലും ചെലവു കുറയ്ക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
District News
അട്ടക്കണ്ടം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് വികാരി ഫാ.ഫ്രാന്‍സിസ് ഇട്ടിയപ്പാറ കൊടിയേറ്റി. തിരുനാള്‍ ദിനങ്ങളില്‍ ദിവസവും വൈകുന്നേരം 4.30ന് ആരാധനയും ജപമാലയും അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.
സമാപന ദിനമായ എട്ടിന് വൈകിട്ട് നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ കാര്‍മികത്വം വഹിക്കും. വിവിധ ദിവസങ്ങളിലായി ഫാ.ലിബിന് കിഴക്കേഭാഗം, ഫാ.ജോര്‍ജ് കാരിക്കാത്തടം, ഫാ.ഷില്ബിന് വട്ടപ്പാറ എന്നിവര്‍ കാര്‍മികരാകും.
District News
കാഞ്ഞങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശിയായ 30കാരിയെ കാസര്‍ഗോട്ടേക്ക് കൊണ്ടുവന്ന് രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പുല്ലൂര്‍ ഇരിയ സ്വദേശി ബഷീറിനെ (55) അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്തു.
മറ്റൊരു പ്രതിയായ പള്ളിക്കര സ്വദേശി ആഷിഖിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു. യുവതിയുടെ പരാതി പ്രകാരം ബഷീര്‍ യുവതിയുടെ അമ്മയെ സമീപിച്ച് അവര്‍ക്ക് ജോലി ശരിയാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയെ അമ്പലത്തറയിലെത്തിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കുകയും അവിടെവെച്ച് ബഷീര്‍ പീഡിപ്പിക്കുകയുമായിരുന്നു.
വീട്ടുജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പിന്നീട് അവരെ ആഷിഖിനെ ഏല്‍പ്പിച്ചതായാണ് ആരോപണം. ആഷിഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. പരാതി പ്രകാരം ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ നടന്നത് ജനുവരിയിലും മാര്ച്ചിയിലുമാണ്
District News
കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് പെരിയയില്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ആരോഗ്യമന്ത്രി കെ.മുരളീധരന് നിവേദനം നല്കി.
സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്നതും ചികിത്സക്കായി കര്‍ണാടകയെ ആശ്രയിച്ചു കഴിയുന്നതുമായ കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പെരിയയാണെന്ന ജില്ലാ കളക്ടറുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന പെരിയയെ മുന്‍ഗണന നല്കി പരിഗണിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് മുന്നില്‍ ദേശീയപാതക്ക് കുറുകെ മേല്‍പാലം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കെ.നീലകണ്ഠന് എംഎല്‍എയുടെയും കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെയും സാന്നിധ്യത്തില്‍ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആരോഗ്യമന്ത്രിക്ക് നല്കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
District News
കാഞ്ഞങ്ങാട്: പി.പി.അര്‍ച്ചന കാഞ്ഞങ്ങാട് സബ്കളക്ടറായി ചുമതലയേറ്റു. പയ്യന്നൂര്‍ സ്വദേശിനിയായ അര്‍ച്ചന വയനാട് അസി.കളക്ടറായിരുന്നു. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും കണ്ണൂര്‍ ഗവ.എന്ജിനിറിംഗ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും നേടി. 2024ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 40-ാം റാങ്ക് കരസ്ഥമാക്കിയാണ് ഐഎഎസ് സ്വപ്നം സാക്ഷാത്കരിച്ചത്.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.ഇ.ജീവന്രാജിന്റെയും റിട്ട.അധ്യാപിക പി.പി.ഗീതയുടെയും മകളാണ്.
District News
കാസർഗോഡ്: ജില്ലയിൽ 26 വെറ്ററിനറി ഡോക്ടർമാർക്കും കടുത്ത ക്ഷാമം. ഏറെക്കാലത്തിനു ശേഷം ഡോക്ടർമാരുടെ സ്ഥലംമാറ്റ പട്ടിക ഇറങ്ങിയതോടെ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ 26 ആയി. 19 സർക്കാർ മൃഗാശുപത്രികളിലാണ് ഡോക്ടറില്ലാതായത്. മറ്റിടങ്ങളിലുള്ളവർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും തിരക്കും ജോലിഭാരവും മൂലവും പലപ്പോഴും അവശ്യഘട്ടങ്ങളിൽ ഡോക്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്.
രാത്രികാല മൃഗചികിത്സയ്ക്കായി വിവിധ ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടർമാരുടെ കാലാവധി കഴിഞ്ഞതോടെ പലയിടത്തും ഈ സംവിധാനവും നിലച്ച മട്ടാണ്.
കള്ളാർ, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, മഞ്ചേശ്വരം, മധൂർ, ദേലംപാടി, കുമ്പള, മൊഗ്രാൽ പുത്തൂർ, മീഞ്ച, പരവനടുക്കം, തച്ചങ്ങാട്, മുഗു, കൊന്നക്കാട്, ചീമേനി, വലിയപറമ്പ്, പടന്ന, നായന്മാർമൂല, മംഗൽപാടി മൃഗാശുപത്രികളിലാണ് ഡോക്ടറില്ലാതായത്. ഇതോടൊപ്പം കാസർഗോഡ് ജില്ലാ വെറ്ററിനറി ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും ഒഴിവുകളുണ്ട്. കന്നുകാലികൾക്ക് മഴക്കാല രോഗങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും ക്ഷീരകർഷകർ വലയുകയാണ്.
വെറ്ററിനറി ഡോക്ടർമാരുടെ പിഎസ്സി റാങ്ക് പട്ടികയിൽ നിന്ന് വരുംദിവസങ്ങളിൽ തന്നെ ജില്ലയിൽ പുതിയ നിയമനങ്ങളുണ്ടാകുമെന്നാണ് അധികൃതരിൽ നിന്നു ലഭിക്കുന്ന ഉറപ്പ്. എന്നാൽ അതിന് കാലതാമസമുണ്ടാകുംതോറും കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ജില്ലയിൽ കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കണം: കർഷക കോൺഗ്രസ്
ജില്ലയിൽ വെറ്ററിനറി ഡോക്ടർമാരുടെ കടുത്ത ക്ഷാമം ക്ഷീരകർഷകരെയും മൃഗസംരക്ഷണ, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നിർവഹണത്തെയും പ്രതിരോധ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന സാഹചര്യമാണെന്നും പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയവും വൈസ് പ്രസിഡന്റും മുൻ ജില്ലാ വെറ്ററിനറി സർജനുമായ ഡോ. ടിറ്റോ ജോസഫും പറഞ്ഞു.
സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെ ആറ് സീനിയർ വെറ്ററിനറി സർജൻമാരുടെയും 18 വെറ്ററിനറി സർജൻമാരുടെയും ഒഴിവുകളാണ് ജില്ലയിലുള്ളത്. മിക്ക സ്ഥാപനങ്ങളിലും ഡോക്ടർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ മൃഗ സംരക്ഷണ മേഖലയിൽ ജില്ലയെ അവഗണിച്ചിരുന്ന സാഹചര്യം ഇനിയും ആവർത്തിച്ചുകൂടെന്നും ഉടൻ നടക്കാനിരിക്കുന്ന പിഎസ്സി നിയമനത്തിൽ ജില്ലയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നു ആവശ്യപ്പെട്ട് മന്ത്രിക്കും വകുപ്പ് മേധാവിക്കും നിവേദനം നൽകിയതായി നേതാക്കൾ അറിയിച്ചു
District News
നീലേശ്വരം: താലൂക്ക് ആശുപത്രി വളപ്പിൽ വർഷങ്ങളായി അപകടാവസ്ഥയിലുള്ള ജലസംഭരണി പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച കരാർ നടപടികൾ പൂർത്തിയായതായും ഇന്നു മുതൽ സംഭരണി പൊളിച്ചുതുടങ്ങുമെന്നും ജല അതോറിറ്റി ചെറുവത്തൂർ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. മലപ്പുറം പൂക്കോട്ടൂരിലെ പി.പി. അബ്ദുൽകരീമാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
District News
നീലേശ്വരം: സ്റ്റോപ്പുള്ള സ്ഥലത്തേക്ക് ടിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്ത യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ കൈയേറ്റം ചെയ്തതായി പരാതി. പടന്നക്കാട് നെഹ്റു കോളജ് ജീവനക്കാരൻ കരിന്തളം കുമ്പളപ്പള്ളിയിലെ വി.വി. രാജ്മോഹൻ (54) ആണ് മൂകാംബിക ബസ് കണ്ടക്ടർക്കെതിരെ നീലേശ്വരം പൊലീസിലും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ, കാസർഗോഡ് ആർടിഒ, കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ എന്നിവർക്കും പരാതി നൽകിയത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി കോയിത്തട്ടയിൽ നിന്ന് ബസിൽ കയറിയ രാജ്മോഹൻ പടന്നക്കാട് നെഹ്റു കോളേജ് സ്റ്റോപ്പിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നെഹ്റു കോളജിന് മുന്നിൽ സ്റ്റോപ്പില്ലെന്നും വേണമെങ്കിൽ നീലേശ്വരത്തേക്ക് ടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് കണ്ടക്ടർ 23 രൂപയുടെ ടിക്കറ്റ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി ഈ റൂട്ടിൽ യാത്രചെയ്യുന്ന ആളെന്ന നിലയിൽ നെഹ്റു കോളജിന് സമീപം സ്റ്റോപ്പ് ഉണ്ടെന്ന് രാജ്മോഹൻ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കണ്ടക്ടർ തയ്യാറായില്ല. ബസ് നീലേശ്വരത്ത് എത്തിയപ്പോൾ അടുത്ത സ്റ്റോപ്പ് ഏതാണെന്ന് രാജ്മോഹൻ ചോദിച്ചു. ഇതോടെ കണ്ടക്ടർ പ്രകോപിതനായി മറ്റു യാത്രക്കാരുടെ മുന്നിൽ വച്ച് കൈയേറ്റം നടത്തിയതായാണ് രാജ്മോഹന്റെ പരാതി. പരിക്കേറ്റ രാജ്മോഹനൻ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പൊലീസിനും മോട്ടോർവാഹന വകുപ്പ് അധികൃതർക്കും പരാതി നൽകിയത്.
District News
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണു യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് ത്രീ കോച്ചിൽ അപകടം സംഭവിച്ചത്.
മംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്കു വീഴുകയായിരുന്നു.
പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതാക്കുറവിനെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
District News
മട്ടന്നൂർ: വീട്ടിനുള്ളിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്. തില്ലങ്കേരിയിലെ ശാമില മൻസിൽ മുനീർ ഫൈസിയുടെ വീട്ടിൽ ബുധനാഴ്ച അർധരാത്രി ഒന്നോടെയായിരുന്നു സംഭവം.
അടുക്കളയിൽ നിന്നു പൂച്ച കരയുന്ന ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടുകാർ അടുക്കളയിലെത്തി നോക്കിയപ്പോഴാണ് പൂച്ചക്കുഞ്ഞു ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുകാർ പൂച്ചയെ എടുത്ത് നോക്കാൻ അടുപ്പിനുള്ളിൽ കൈയിട്ടപ്പോഴാണ് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടു. അടുത്തെത്തിയപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടുകാരി ശാമിലയും മക്കളും നിലവിളിച്ചതോടെ പരിസരവാസികൾ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.
ഇതിനിടെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ പാമ്പ് കയറിക്കൂടി. തുടർന്ന് വനം വകുപ്പ് താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് വീട്ടിലെത്തിയാണു മൂർഖൻ പാമ്പിനെ പിടികൂടിയത്. അടുക്കളയുടെ അടുപ്പിനടിയിലെ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂച്ച രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. പൂച്ച ശബ്ദം ഉണ്ടാക്കിയതാണ് വീട്ടുകാർക്ക് രക്ഷയായത്.
District News
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് മർദിച്ചെന്ന തടവുകാരന്റെ പരാതിയിൽ ജയിൽ ഉദ്യോഗസ്ഥനെതിരേ കോടതി നിർദേശ പ്രകാരം പൊലിസ് കേസെടുത്തു. സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിലെ കാപ്പ തടവുകാരൻ ജലാലുദ്ദീന്റെ പരാതയിൽ പ്രിസൺ ഓഫിസർ ജിഷ്ണുവിനെതിരെയാണ് ടൗൺ പൊലിസ് കേസെടുത്തത്.
ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ തന്നെയും സഹതടവുകാരായ അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഹാരിസ് എന്നിവരെ സെല്ലിനകത്തുവച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ജയിൽ ജീവനക്കാരെ മർദിച്ചതായ പരാതിയിലും പൊലിസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ ടൗൺ പൊലിസ് ജയിലിലെത്തി തടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജൂൺ 30 നായിരുന്നു കേസിനാസ്പദമായ സംഭവം.
District News
കണ്ണൂർ: മത്സ്യത്തൊഴിലാളിയെ ബന്ധുക്കളായ രണ്ടുപേർ വഴി തടഞ്ഞ് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി എ. നന്ദഗോപനാണ് (40) കുത്തേറ്റത്. വയറിനും കൈക്കും കുത്തേറ്റ് സാരമായി പരിക്കേറ്റ നന്ദഗോപനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കണ്ണൂർ തയ്യിൽ കടപ്പുറത്തായിരുന്നു സംഭവം. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. നന്ദഗോപന്റെ പരാതിയിൽ സോനു എന്ന റിജിൽ, കാക്കു എന്ന അതുൽ എന്നിവർക്കെതിരേ സിറ്റി പൊലിസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്.
District News
ഏറ്റുമാനൂർ: നിശ്ചലാവസ്ഥയിലായ പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ. പ്രധാനമായും സമീപന പാതയുടെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. പാലത്തിന്റെ പ്രതലത്തിന്റെ അവസാന വാർക്കലും ക്രാഷ് ഗാർഡ് സ്ഥാപിക്കലും ബാക്കിയുണ്ട്.
ഏറ്റുമാനൂർ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കിഴക്കുവശം അയർക്കുന്നം പഞ്ചായത്തും പടിഞ്ഞാറുവശം ഏറ്റുമാനൂർ നഗരസഭയുമാണ്. മൂന്നരപ്പതിറ്റാണ്ട് മുമ്പു നിർമിച്ച പാലത്തിന് വലിയ വാഹനങ്ങൾക്ക് പോകാനുള്ള വീതി ഉണ്ടായിരുന്നില്ല. ഇരു ദിശകളിലേക്കും ഒരേ സമയം വാഹനങ്ങൾ പോകാനുമായിരുന്നില്ല.
കൈവരികൾ തകർന്ന് പാലം ബലക്ഷയത്തിലായിട്ട് ഒരു പതിറ്റാണ്ടോളമായിരുന്നു. മതിയായ വീതിയിൽ പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 10 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാനായില്ല.
പിന്നീട് എസ്റ്റിമേറ്റ് തുക വർധിപ്പിക്കുകയും സമീപന പാതയ്ക്ക് സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടും പാലം നിർമാണം യാഥാർഥ്യമാകാതെ വന്നതോടെ ജനങ്ങൾ സമരത്തിലായിരുന്നു. പിന്നീട് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ എസ്റ്റിമേറ്റ് തുക 10.90 കോടി രൂപയായി വർധിപ്പിച്ചതോടെയാണ് പാലം പുനർനിർമാണത്തിന് വഴിതുറന്നത്. 2022 നവംബറിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാനായില്ല.
മീനച്ചിലാറിന്റെ ഇരുവശങ്ങളിലുമുള്ളവർ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. പാലം നിർമാണം തുടങ്ങിയതോടെ ഇവരുടെ സഞ്ചാര മാർഗമടഞ്ഞു. നിർമാണം സ്തംഭിച്ചത് നൂറുകണക്കിന് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
നിർമാണം പൂർത്തിയായില്ലെങ്കിലും ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പകുതി ഭാഗം മാത്രം മണ്ണടിച്ച് ഉയർത്തിയിട്ടുള്ള സമീപന പാതയിലൂടെ രാത്രികാലങ്ങളിലുള്ള യാത്ര സുരക്ഷിതമല്ല.
ഏറ്റുമാനൂർ, പുതുപ്പള്ളി എംഎൽഎമാർ ഇടപെട്ട് പാലം നിർമാണം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എഴുപത്തഞ്ചു ശതമാനം നിർമാണം പൂർത്തിയായി. ആറ്റുതീരത്ത് കൽക്കെട്ട് പൂർത്തിയാക്കിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. അപ്രോച്ച് റോഡ് നിർമിക്കണം. കമ്പനിക്കടവ് ഭാഗത്ത് പാലത്തിന്റെ പകുതിഭാഗം മാത്രമേ അപ്രോച്ച് റോഡിനാ യി മണ്ണടിച്ച് ഉയർത്തിയിട്ടുള്ളൂ.
- ജെസി ജോയി
(പൊതുപ്രവർത്തക)
നിർമാണം പൂർത്തിയാകാത്ത അപ്രോച്ച് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകട ഭീഷണിയുയർത്തുന്നു.
കമ്പനിക്കടവ് ഭാഗത്തുനിന്ന് പുന്നത്തുറ വെള്ളാപ്പള്ളി പള്ളി, പഴയ പള്ളി, ഇവയോടു ചേർന്നുള്ള സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും പുന്നത്തുറ ഭാഗത്തുനിന്ന് മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പോകേണ്ടവർക്ക് അപകടഭീതി കൂടാതെ യാത്ര ചെയ്യാൻ എത്രയും വേഗം അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കണം.
- ബിനു ജോൺ
(അധ്യാപകൻ)
അടിയന്തര ഘട്ടങ്ങളിൽ രോഗികളും മറ്റുമായി പോകാൻ ബുദ്ധിമുട്ടുന്നു. മുമ്പ് ഉണ്ടായിരുന്ന ബസ് സർവീസും മുടങ്ങിയിരിക്കുകയാണ്.
നൂറുകണക്കിന് ആളുകൾ ആശയിക്കുന്ന റോഡും പാലവുമാണ്. രാത്രിയിൽ വെളിച്ചമില്ല.
- സിബി സ്കറിയ
(കമ്പനി കടവിലെ വ്യാപാരി)
District News
ആലക്കോട്: ഉദയഗിരി ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് ഒന്നിനുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായ വൻ നാശനഷ്ടങ്ങൾക്ക് അടിയന്തര സഹായവും പ്രത്യേക പാക്കേജും ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിലിന്റെയും നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി വിവിധ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം നൽകി.
റോഡുകൾ, പാലങ്ങൾ, കൃഷി, കൃഷിഭൂമി, പൊതുമരാമത്ത് റോഡുകൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടം ഏകദേശം 100 കോടി രൂപയുടേതാണെന്നാണു പ്രാഥമിക കണക്ക്. പഞ്ചായത്തിന്റെ അതിജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണു മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നൽകിയത്.
മന്ത്രിമാരായ സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, മോൻസ് ജോസഫ്, കെ.എം. ഷാജി, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെ നേരിൽ കണ്ട് നാശനഷ്ടങ്ങളുടെ സമഗ്ര റിപ്പോർട്ടും മന്ത്രിമാർക്ക് കൈമാറി. ആവശ്യമായ സഹായം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനൽകിയതായി സംഘം അറിയിച്ചു.
കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
District News
കണ്ണൂർ: പശ്ചിമഘട്ട സംരക്ഷണവുമായി മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ കരട് വിജ്ഞാപനം ജനദ്രോഹപരവും താമസക്കാരെ ഒന്നടങ്കം കുടിയിറക്കപ്പെടുന്നതിനുള്ളതിനാണെന്നും കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ. ജനവിരുദ്ധമായ കരട് വിജ്ഞാപനത്തിനെതിരെ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചു കാണാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭൂപ്രദേശം കൃത്യമായി സന്ദർശിച്ചു പഠനം നടത്താതെയാണ് പുതുക്കിയ കരട് വിജ്ഞാപനം തയാറാക്കിയത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ചു നടത്തിയ സർവേയിൽ യഥാർഥ വനപ്രദേശം ഒഴിവാക്കപ്പെടുകയും ജനവാസ കേന്ദ്രങ്ങൾ ഇതിൽപെടുകയും ചെയ്തതിരിക്കുന്നു. ജില്ലയിലെ വനമേഖലയായ കണ്ണവം വനം കരട് വിജ്ഞാപനത്തിലില്ലെന്നത് ഇതിന്റെ തെളിവാണ്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നടത്തിയ സർവേയിൽ റബർതോട്ടങ്ങളുള്ള പ്രദേശങ്ങൾ വനമേഖലയായി തെറ്റിദ്ധരിച്ചാണ് കരട് തയാറാക്കിയിരിക്കുന്നത്. കരട് വിജ്ഞാപനത്തിൽ തിരുത്തില്ലാതെ അന്തിമ തീരുമാനമാക്കിയാൽ ജനവാസകേന്ദ്രങ്ങളിലുള്ളവർ കുടിയിറങ്ങേണ്ടി വരും. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവിടെ വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം ഉൾപ്പെടെയുള്ള ഒരു പ്രവൃത്തികളും നടത്താനാകില്ല.
കണ്ണൂർ ജില്ലയിൽ ജനവാസ പ്രദേശങ്ങളായ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിലുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ അംഗീകരിച്ചാണ് പുതുക്കിയ വിജ്ഞാപനം ഇറക്കിയത്.
കർഷകരുടെയും ജനങ്ങളുടെയും ആശങ്കയും ഭീതിയും അകറ്റാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ഒന്‍പതിന് രാവിലെ പത്തിന് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. സർക്കാർ ഇടപെടൽ നടത്തണമെന്നാവശ്യപ്പട്ട് വിവിധ ദിവസങ്ങളിലായി ഒപ്പു ശേഖരണവും നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.സി. പവിത്രനും പങ്കെടുത്തു.
District News
മണർകാട്: ബാഹ്യമായ ആചാരങ്ങൾക്കപ്പുറം ഹൃദയശുദ്ധീകരണവും അടിയുറച്ച ദൈവവിശ്വാസവുമാണ് ക്രൈസ്തവ ജീവിതത്തിന്റെ അന്തഃസത്തയെന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ച ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവഹിതത്തിന് പൂർണമായി സമർപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെ എളിമയും അനുസരണയും ഓരോ വിശ്വാസിയും മാതൃകയാക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
റവ. ബേസിൽ റമ്പാൻ, ഫാ. തോമസ് മാളിയേക്കൽ എന്നിവർ വചനസന്ദേശം നൽകി. എംഎസ്ഒടി സെമിനാരി ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ ധ്യാനവും നടത്തി.
സേവകാസംഘം പുറത്തിറക്കിയ കത്തീഡ്രലിന്റെ സംക്ഷിപ്തത്തിന്റെ പ്രകാശനം ഗീവർഗീസ് മാർ സ്തേഫാനോസ് കത്തീഡ്രൽ സഹവികാരി ഫാ. എം.ഐ. തോമസ് മറ്റത്തിലിന് നൽകി നിർവഹിച്ചു.
മെറിറ്റ് ഡേയും ആദരിക്കലും
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടാറുള്ള മെറിറ്റ് ഡേയും ആദരിക്കലും ഇന്നു നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
80 വയസ് തികഞ്ഞ മാതാപിതാക്കളെ ആദരിക്കൽ, മാത്യു കുഴൽനാടൻ എംഎൽഎയും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും അവാർഡ് വിതരണവും കളക്ടർ ചേതൻ കുമാർ മീണയും സൺഡേസ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ഫാ. ലിറ്റു തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റി പി.എ. സ്കറിയാച്ചൻ പള്ളത്ത് എന്നിവർ പ്രസംഗിക്കും.
മണർകാട് പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന - കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിൽ. രാവിലെ 11ന് പ്രസംഗം - പൗലോസ് മാർ ഐറേനിയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. ഗീവർഗീസ് അലക്സ്. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് മെറിറ്റ് ഡേയും ആദരിക്കലും.
District News
കണ്ണൂര്‍: ദേശീയപാത 66 നിർമാണത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ആറുവരിപ്പാത നിര്‍മാണച്ചുമതലയുള്ള കരാർ കന്പനി തൊഴിലാളികൾ കൂലി മുടങ്ങിയതിനെത്തുടർന്ന് പണിമുടക്കി. കരാറുകാരായ ‘വിശ്വസമുദ്ര’ കന്പനിയിൽ രണ്ടുമാസമായി കൂലി മുടങ്ങിയതിനെത്തുടർന്നാണ് ഇതരസംസ്ഥാനക്കാരായ നൂറിലധികം തൊഴിലാളികൾ പണിമുടക്കിയത്.
കുടിശികയായ കൂലി തന്ന് തീര്‍ത്താല്‍ മാത്രമേ ഇനി ജോലി ചെയ്യൂവെന്ന മുന്നറിയിപ്പുമായി തൊഴിലാളികള്‍ ഇന്നലെ കാട്ടാമ്പള്ളിയിലെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊരിവെയിലും പെരുമഴയും വകവയ്ക്കാതെ രാപ്പകൽ വ്യത്യാസമില്ലാതെജോലി ചെയ്യുന്ന തങ്ങളെ കരാർ കന്പനി വഞ്ചിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. മോശമായ ഭക്ഷണവും താമസ സൗകര്യവുമാണ് തങ്ങൾക്കു നൽകുന്നതെന്നും ഇവർ ആരോപിച്ചു. കൂലി കിട്ടുംവരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെ അഴീക്കോട് എംഎൽഎ കെ.വി. സുമേഷും വളപട്ടണം എസ്എച്ച്ഒ ടി.എം. വിപിനിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇരുപതാം തീയണ് എല്ലാമാസവും കൂലി ഒന്നിച്ച് നൽകാറുള്ളതെന്നും രണ്ട് മാസത്തെ ശമ്പളം ഇപ്പോള്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും മുടക്കിയേക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും തൊഴിലാളികൾ എംഎൽഎയോടും പൊലിസിനോടും പങ്കുവച്ചു. ഇത്തരം സാഹര്യങ്ങളിൽ സമരം ചെയ്തവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ കമ്പനി നേരത്തെ സ്വീകരിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.അത് കൊണ്ടുതന്നെ രണ്ടു മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
കെ.വി.സുമേഷ് എംഎൽഎ കന്പനി അധികൃതരുമായി നടത്തിയ ചർച്ച നടത്തി. ഒരു മാസത്തെ കൂലി ഉടൻ നൽകുമെന്നും ബാക്കി തുക 15നകം നൽകുമെന്നും ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. കൂലി വിതരണത്തിൽ തടസമുണ്ടായാൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് എംഎൽഎയും പൊലിസും കന്പനി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
District News
കോട്ടയം: പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം പബ്ലിക് ലൈബ്രറിയിൽ ചേർന്നു.
ലൈബ്രറി അങ്കണത്തിൽ നടന്ന യോഗത്തിൽ ലൈബ്രറി വൈസ് പ്രസിസന്റ് വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മന്ത്രി വി.എൻ. വാസവൻ, സെക്രട്ടറി കെ.സി. വിജയകുമാർ, ഉമ്മൻ സി. വേങ്ങൽ, ജോഷി മാത്യു, പോൾ മണലിൽ, ജയസൂര്യൻ, പ്രേംപ്രകാശ്, ലതികാ സുഭാഷ്, കെ. അനിൽകുമാർ, പ്രഫ. ഇ. ജോൺ മാത്യു, മാടവന ബാലകൃഷണ പിള്ള, വി. ജയകുമാർ, കെ. ശങ്കരൻ, സിറിൾ ജോർജ്, രാജേന്ദ്ര ബാബു, സൂസി ജോർജ് ഐസക്, ചാണ്ടി വർഗീസ്, ഡോ. തെരേസാ ജോസഫ്, ബൈജു വയലത്ത്, ജിതേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനതല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ആറിന് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടക്കും. വിവിധ കാറ്റഗറികളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും.
മത്സരങ്ങൾ രാവിലെ 7.30 മുതൽ ആരംഭിക്കും. തലശേരി ഐഎംഎ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷത വഹിക്കും.
സെക്രട്ടറി ഡോ. റോയ് ആ൪. ചന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആ൪. രമേഷ്, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബു രവീന്ദ്രൻ, നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. അരുൺ ജി. നായർ, ഡോ. സുൽഫിക്കർ അലി, ഐഎംഎ ജില്ലാ ചെയർപേഴ്സൺ ഡോ. മിനി ബാലകൃഷ്ണൻ, കൺവീനർ ഡോ. ലത മേരി ജോസ്, തലശേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോണി സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ.രജ്ന ദിൽനാദ്, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. വി.പി. സിജാദ് എന്നിവർ പ്രസംഗിക്കും.
District News
ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിസൽ സ്വകാര്യബസ് ജീവനക്കാർ വീണ്ടും സമരത്തിന്. സർവീസ് നിർത്തിവയ്ക്കാനാണ് ആലോചിക്കുന്നതെന്നു ബസ് ജീവനക്കാർ പറഞ്ഞു. ഉടൻ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
തകർന്നപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബസ് ജീവനക്കാർ സമരരംഗത്തിറങ്ങിയിരുന്നു. റോഡ് തകർച്ച കാരണം ബസുകൾ സ്ഥിരം തകരാറാവുകയാണെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽചാടി സ്വകാര്യബസിനു കാര്യമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ബസിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. വരോട് സെന്ററിൽ ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശേരിയിലേക്ക് യാത്രക്കാരുമായിപോയ ബസാണ് ആക്സിൽ ഒടിഞ്ഞ് അപകടത്തിൽപ്പെട്ടത്.
സമീപത്തെ കടയിലേക്ക് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറാതിരുന്നതു രക്ഷയായി. ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരെയെല്ലാം മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.
ആക്സിൽ ഒടിയുകയും ടയർപൊട്ടുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
ഓണത്തിനുമുമ്പ് പാത താത്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികളും ഉടമകളും ചേർന്ന സംയുക്തസമിതി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയില്ലാതായതോടെ സൂചനാസമരവും നടത്തി. എന്നിട്ടും കുഴിയടയ്ക്കൽ നടക്കാതെവന്നതിനാൽ അനിശ്ചിതകാലസമരവും പ്രഖ്യാപിച്ചു.
ഇതിനിടെ കെ. പ്രേംകുമാർ എംഎൽഎ ഇടപെടുകയും റോഡിൽ പലയിടത്തും കുഴിയടയ്ക്കുകയും ചെയ്തു. ഇതോടെ ബസ് തൊഴിലാളികൾ സമരം പിൻവലിച്ചു. എന്നാലിപ്പോൾ അടച്ച സ്ഥലത്തെല്ലാം വീണ്ടും കുഴിയായി.
ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നവീകരണം പാതിയിൽ മുടങ്ങിയ നിലയിലാണ്. ഇനിയും ഈ പാതയിലൂടെ ഗതാഗതം സാധ്യമല്ലെന്നിരിക്കെയാണ് അനിശ്ചിതകാല സമരത്തെക്കുറിച്ച് ബസ് ജീവനക്കാർ ആലോചിക്കുന്നത്.
District News
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വിദ്യാർഥികൾ ഇനി പഠിച്ചാൽമാത്രം പോരാ, വാഹനഗതാഗതംകൂടി നോക്കണം. കമ്യൂണിറ്റി പൊലിസിംഗ് പദ്ധതിയുടെ ഭാഗമായിനടന്ന ജനമൈത്രി സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം.
ഒറ്റപ്പാലം പൊലിസ്സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരങ്ങളിലാണ് ഇനിമുതൽ വിദ്യാർഥികൾ ട്രാഫിക് നിയന്ത്രണത്തിനുകൂടി നിയോഗിക്കപ്പെടുന്നത്.
ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിലാണ് വാഹനനിയന്ത്രണത്തിന് വിദ്യാർഥികളെ നിയോഗിക്കുന്നത്. ഒറ്റപ്പാലം ജനമൈത്രി പൊലിസാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. എൻസിസി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയിലുള്ള വിദ്യാർഥികളെയാണ് പരിശീലനംനൽകി പൊലിസിനൊപ്പം നിയോഗിക്കുക. ബോധവത്കരണ ക്ലാസുകൾക്കൊപ്പം വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം കൂടി ഉറപ്പാക്കലും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഒമ്പത് ഹയർസെക്കൻഡറി സ്കൂളുകളുടെ പരിസരത്താണ് ട്രാഫിക് സുരക്ഷയ്ക്ക് വിദ്യാർഥികളെ നിയോഗിക്കുക. ഒരു സ്കൂളിൽനിന്ന് 20 കുട്ടികൾക്ക് ഇതിനായി പരിശീലനം നൽകാനാണ് തീരുമാനം. അതാത് സ്കൂൾ പരിസരത്തെ ഏറ്റവും അടുത്ത കവലകളിലാണ് ഇവരെയും ട്രാഫിക് നിയന്ത്രണത്തിനുൾപ്പെടുത്തുക.
അധ്യാപകദിനം ആചരിക്കാനും റെസിഡന്റ്ൻസ് അസോസിയേഷനുകൾക്കും വിദ്യാർഥികൾക്കും സുരക്ഷാ, നിയമ അവബോധ ക്ലാസ് നൽകാനും ജനമൈത്രി സുരക്ഷാസമിതി യോഗത്തിൽ തീരുമാനിച്ചു.
റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, അധ്യാപകർ, നേർവഴി പദ്ധതി പ്രവർത്തകർ, എസ്സി- എസ്ടി പ്രമോട്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പോലീസ് ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്തു. നേർവഴി പദ്ധതി കൺവീനർ ടി.പി. പ്രദീപ്കുമാർ അധ്യക്ഷനായി. ജനമൈത്രി സിആർഒ. വിനോദ് ബി. നായർ, ബീറ്റ് ഓഫീസർ ഡി. കിരൺ, ടി.പി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
District News
മാഹി: മികച്ച അധ്യാപികയ് ക്കുള്ള പുതുച്ചേരി സർക്കാരിന്റെ റീജണൽ അവാർഡ് ചെമ്പ്ര ഗവ. എൽപി സ്കൂൾ മുഖ്യാധ്യാപിക എ.വി. സിന്ധുവിന് ലഭിച്ചു. സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ‘സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-ഒന്നിൽ 2025-26-ലെ ദേശീയ തലത്തിലുള്ള രണ്ടാം റാങ്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര യ്ക്ക് ലഭിച്ചിരുന്നു.
എ.വി. സിന്ധുവിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളാണ് ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്.
District News
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അധ്യാപകനായ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ സർക്കാർ അപ്പീൽ നൽകാൻ തയാറാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ സർക്കാർ അപ്പീലിനു പോകുന്നില്ലെങ്കിൽ പെൺകുട്ടിയും കുടുംബവും സ്വീകരിക്കുന്ന നിയമനടപടിയിൽ സംഘടനയും കക്ഷിചേരുമെന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.വി. പ്രീത എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ് പ്രതിക്ക് ജാമ്യം കിട്ടിയതെന്നും ഇവർ ആരോപിച്ചു. പ്രതിയെ തലശേരി പോക്സോ സ്പെഷൽ കോടതിയാണ് ജീവിതാവസാനംവരെ തടവിന് ശിക്ഷിച്ചിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ ഇടപെട്ട് ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണ് ചെയ്തത്. സർക്കാർ അപ്പീൽ നൽകാൻ തയാറാകുക, പ്രതിക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യത്തിൽ കേസിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നാളെ രാവിലെ പത്തിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള, പ്രസിഡന്റ് സി. രജനി, ജില്ലാ പഞ്ചായത്തംഗം ടി. ഷബ്ന എന്നിവരും പങ്കെടുത്തു.
District News
കല്ലടിക്കോട്: ചുവടുഭാഗം കേടുവന്ന് മറിഞ്ഞുവീഴാറായ മരം ഒഴിവാക്കിയുള്ള പാർശ്വഭിത്തിനിർമാണത്തിൽ വിദ്യാർഥികളടക്കമുള്ളവർ ഭീതിയിൽ. ഇടക്കുർശി- ശിരുവാണി റോഡിൽ പുതുക്കാട് ഇഞ്ചൻകവലയ്ക്കു സമീപമാണ് അപകടമരം ഒഴിവാക്കി ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുന്നത്.
ശിരുവാണിഡാമിൽനിന്നു കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന കരാറിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ നിർമിച്ച് പരിപാലിച്ചുപോരുന്ന റോഡാണിത്.
കേരളസർക്കാർ കൃത്യമായ കണക്കുകളോ ആവശ്യങ്ങളോ തമിഴ്നാട് സർക്കാരിനെ അറിയിക്കാതായതോടെ റോഡിലെ വാർഷിക അറ്റകുറ്റപ്പണികൾ നിലച്ചു. റോഡിനോടു ചേർന്നുള്ള വീട്ടുകാരും സ്ഥലമുടമകളും ആവശ്യപ്പെടുന്നതിനനുസരിച്ച് റോഡിന്റെ പർശ്വഭിത്തികൾ നിർമിച്ച് നൽകുകമാത്രമായി ചുരുങ്ങി. പുതുക്കാട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഈ റോഡിന്റെ കുറേഭാഗങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി.
ഈ ഭാഗത്ത് ഇന്റർലോക്ക് സിമന്റുകട്ടകൾ പതിപ്പിച്ച് റോഡ് പുനർനിർമിച്ചിരുന്നു. അതേഭാഗത്താണ് ഇപ്പോൾ മഴവെള്ളം ഒലിച്ചുപോകാനായി ചാലുകൾ നിർമിക്കുന്നത്. ഉണങ്ങിവീഴാറായ മരങ്ങളെല്ലാം ഒഴിവാക്കിയാണ് ഈ ചാലുകൾ നിർമി ക്കുന്നത്.
ശക്തമായ മഴയോ കാറ്റോ വന്നാൽ ഈ മരങ്ങൾ കടപുഴകിവീഴാവുന്ന നിലയിലാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കാനാവില്ലെന്നും അനുമതിക്ക് കാത്തിരുന്നാൽ നിശ്ചിത സമയത്തിനകം നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നുമാണ് അറ്റകുറ്റപ്പണി ഏറ്റെടുത്തു നടത്തുന്ന കരാറുകാർ പറയുന്നത്.
ദേശബന്ധു, ഹോളിഫാമിലി, കാർമൽ, ബഥനി സ്കൂളുകളുടെ ബസുകൾ കടന്നുപോകുന്നതു ഇതുവഴിയാണ്. നിരവധി വാഹനങ്ങളും സ്ത്രീകളും കുട്ടികളുമടക്കമുള്ള കാൽനടയാത്രക്കാരും ഈ റോഡിലൂടെ നിത്യവും പോകുന്നുണ്ട്. ഉണങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
District News
കണ്ണൂർ: ഫുട്ബോളിനോടു താത്പര്യമുള്ള കുട്ടികൾക്ക് വർഷങ്ങളായി സൗജന്യ പരിശീലനം നൽകി വരുന്ന സ്പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ സ്ഥാപകരും മുൻ ഫുട്ബോൾ താരങ്ങളുമായ വി. രഘൂത്തമൻ, സി. ചന്ദ്രൻ എന്നിവരെ സ്പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ മുൻ കളിക്കാരും ശിഷ്യരും ചേർന്ന് സ്പോട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ ഫോർമർ പ്ലെയേഴ്സ് ഫോറത്തിന്റെ (എസ്ബിസിസിഎഫ്പിഎഫ്) ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
ആറിന് രാവിലെ 9.30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരവ് പരിപാടിയിൽ ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൾ നിസാർ മുഖ്യാതിഥിയായിരിക്കും.
സന്തോഷ് ട്രോഫി ചാന്പ്യൻമാരായ കേരള ടീമിലെ വി. മിഥുൻ, മുൻ ഇന്ത്യൻ താരം എ. ശ്രീനിവാസൻ, സംസ്ഥാന ഫുട്ബോൾ താരം ഉഷാകുമാരി, അണ്ടർ- 20 ഇന്ത്യൻ താരം അനുഗ്രഹ് സുരേഷ്, കേരള ബ്ലാസ്റ്റേഴ്സ് റവന്യു കോ-ഓർഡിനേറ്ററായും കണ്ണൂർ വാരിയേഴ്സ് എക്സിക്യുട്ടീവായും പ്രവർത്തിച്ച എസ്.എൻ. അംജിഷ എന്നിവരടക്കം നിരവധി പ്രതിഭകൾ ഇവരുടെ ശിഷ്യരായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ശൈലേഷ് ചന്ദ്ര, അശ്വിൻ ജനാർദനൻ, ഷമൽ മനോജ്, അനൂപ് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
District News
കല്ലടിക്കോട്: മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാളിനും തുടക്കമായി. ഇന്നു വൈകുന്നേരം 4.45 ന് ഫാ. റെനി കാഞ്ഞിരത്തിങ്കലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നേർച്ച എന്നിവയുണ്ടകും. നാളെ വൈകുന്നേരം 4.45 ന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിലുള്ള കുർബാന, സന്ദേശം, ലദീഞ്ഞ്, നേർച്ച.
ഞായർ രാവിലെ 8.30 ന് ഫാ. ജോബി കുന്നത്തേട്ടിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, നേർച്ച. തിങ്കളാഴ്ച്ച വൈകുന്നേരം 4.45 ന് ഫാ. ജോർജ് ഒഎസ്ബിയുടെ കാർമികത്വത്തിൽ ദിവ്യബലി, സന്ദേശം നേർച്ച. ജനനത്തിരുന്നാൾ ദിനമായ എട്ടിനു വൈകുന്നേരം 4.30 ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, തുടർന്ന് സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
District News
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭൂപടങ്ങൾ പഞ്ചായത്തിനു കൈമാറി.
പാഠപുസ്തകങ്ങളിലെ അറിവുകൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തി കുട്ടികൾ തയാറാക്കിയ ഭൂപടങ്ങൾ മന്ത്രി കെ.എ. തുളസി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കൽ എന്നിവർക്കാണ് കൈമാറിയത്.
ജില്ലയുടെ ഭൂപ്രകൃതിയുടെ ഉയർച്ച താഴ്ചകൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ എലിവേഷൻ മോഡൽ, കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഡിജിറ്റൽ എലിവേഷൻ മോഡൽ, പഞ്ചായത്തിന്റെ അതിരുകൾക്കുള്ളിലെ ഭൂപ്രകൃതിയുടെ ത്രിമാന ഡിജിറ്റൽ മാതൃക, പഞ്ചായത്തിലെ ഓരോ പ്രദേശത്തിന്റെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കോണ്ടൂർ മാപ്പ്, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന ഭൂപ്രകൃതി ഭൂപടം എന്നിവയാണ് സ്കൂളിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ നേതൃത്വത്തിൽ തയാറാക്കി നൽകിയത്.
ജ്യോഗ്രഫി അധ്യാപകനായ ജി.കെ. ജിഷ്ണുവർധൻ, വിദ്യാർഥികളായ പി. അർച്ചന, കെ.പി. ഷിഫാന, ഫാത്തിമ സഫ്രീന, എസ്.ജെ. ആദിലക്ഷ്മി, കെ. ശ്രീദേവിക, എം.എസ്. അലീന, എസ്.എം. അഞ്ജന എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ കാവുകളെകുറിച്ചും സ്കൂളിന്റെ നേതൃത്വത്തിൽ നേരത്തെ പഠനങ്ങൾ നടന്നിരുന്നു.
District News
ഇരിട്ടി: ഇരിട്ടി-ഉളിക്കൽ റോഡിൽ ഉളിക്കൽ ടൗണിൽ റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. മലയോര മേഖലയിലെ പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ഇതോടെ വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമായി. ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന ടൗണിൽ റോഡ് തകർന്നതോടെ മഴ ശക്തമാകുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന ജംഗ്ഷനായ ഉളിക്കലിലൂടെ സ്കൂൾ സമയത്തും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വീതി കുറഞ്ഞ റോഡിൽ പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം നേരത്തേ തന്നെ യാത്രാദുരിതം സൃഷ്ടിക്കുന്നതിനിടെയാണ് റോഡ് കൂടി തകർന്നത്.
ഉളിക്കൽ-ഇരിട്ടി റോഡിൽ ഉളിക്കൽ ടൗൺ മുതൽ ചെട്ടിയാർപീടിക വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്തിന്റെ നവീകരണത്തിന് അഞ്ചേകാൽ കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വ്യാപാരികൾ, പ്രദേശവാസികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗവും ചേർന്നിരുന്നു. യോഗത്തിലെ തീരുമാനപ്രകാരം റോഡ് നവീകരണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിർമാണം വൈകുന്ന പക്ഷം റോഡ് കൂടുതൽ ഭാഗങ്ങളിൽ തകർന്നേക്കുമെന്നും യാത്രാദുരിതം രൂക്ഷമാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
District News
കോയമ്പത്തൂർ: വ്യവസായ- വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിക്കി ലേഡീസ് ഓർഗനൈസേഷൻ കോയമ്പത്തൂർ ചാപ്റ്ററും പിഎസ്ജി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംരംഭകത്വം, നേതൃത്വപാടവം, വിദ്യാർഥികൾക്ക് പ്രായോഗിക പഠനാവസരങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎസ്ജിഐഎം ഡയറക്ടർ ഡോ.വി. ശ്രീവിദ്യ, ഫിക്കി ഫ്ലോ കോയമ്പത്തൂർ ചെയർപേഴ്സൺ പർണിക ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
District News
ഇരിട്ടി: തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. യന്ത്രത്തകരാറിനെ തുടർന്ന് ആക്സിൽ പൊട്ടിയ ലോറിയാണു റോഡിൽ കുടുങ്ങിയത്.
ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ കഴിയുന്ന ഭാഗത്തുകൂടി വലിയ ടൂറിസ്റ്റ് ബസ് കടന്നുപോകാൻ ശ്രമിച്ചതും ഗതാഗതക്കുരുക്കിന് കാരണമായി.
ബസിനും മുന്നോട്ടുപോകാൻ കഴിയാതെ വന്നതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ഏറെനേരം കാത്തുകിടന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നു മാറ്റിയതോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
ഊട്ടി: തോട്ടംമേഖലയിലെ ആധുനികവത്കരണം ലക്ഷ്യമിട്ട് നീലഗിരി ജില്ലയിലെ തുമ്മാനട്ടി, കടകഡു ഗ്രാമങ്ങളിൽ അത്യാധുനിക കാലാവസ്ഥാകേന്ദ്രം പ്രവർത്തനമാരംഭിച്ചു.
തേയില വിളവ്, ഗുണനിലവാരം, രോഗ- കീട നിയന്ത്രണങ്ങൾ എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിനായുള്ള ടീബോർഡിന്റെ പൈലറ്റ് പദ്ധതിയാണിത്. ടീബോർഡ്, അഗ്രിഫോർട്ടൽ അഗ്രികൾച്ചറൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഹവുക്കൽ ടീ ഫാക്ടറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ അവലോകന യോഗം തുമ്മാനട്ടി ഗ്രാമത്തിൽ ടീബോർഡ് വൈസ് ചെയർമാൻ സി. മുരുകന്റെ അധ്യക്ഷതയിൽ ചേർന്നു.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ടീബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. ഭരണികുമാർ, ടീബോർഡ് ബോർഡ് ഉദ്യോഗസ്ഥർ, ഹവുക്കൽ ടീഫാക്ടറി പ്രതിനിധികൾ, അഗ്രിഫോർട്ടൽ ഗ്രൂപ്പ് അംഗങ്ങൾ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് ടീബോർഡ് വൈസ് ചെയർമാൻ സി. മുരുകന്റെ നേതൃത്വത്തിൽ വെതർ സ്റ്റേഷനുകൾ സന്ദർശിച്ചു.
District News
കൊട്ടിയൂർ: അമ്പായത്തോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താഴെപ്പാൽ ച്ചുരം റോഡിലെ കിഴക്കയിൽ ജോയമ്മയുടെ വീട്ടു മതിൽ തകർത്ത കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് എത്തിയത്.
വീടിന്റെ മതിൽ തകർത്ത ശേഷം പരിസരത്തെ കൃഷിയിടത്തിലേക്ക് കടന്ന ആന നിരവധി കാർഷിക വിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. കാട്ടാന ജനവാസമേഖലയിൽ വീണ്ടും ഇറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കാട്ടാനയെ പിടികൂടാൻ നടപടി ഊർജിതമാക്കണം: കെസിവൈഎം
ശാന്തിഗിരി: കഴിഞ്ഞദിവസം പ്രദേശത്ത് ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
വസ്തുവകകൾക്കും കൃഷിക്കും നാശനഷ്ടം വരുത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈയെടുക്കണം. പ്രദേശത്ത് ആനമതിൽ നിർമാണം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
മണ്ണാർക്കാട്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും മനോഹരകാഴ്ചയായി പഴേരി ബിസിനസ് ഗ്രൂപ്പിന്റെ പൊന്നോണ സ്നേഹസംഗമം. പൂക്കാലം 2026 എന്ന പേരിൽ തെങ്കര പഴേരി പാലസിൽ നടന്ന ഓണാഘോഷ പരിപാടി വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പഴേരി ഗ്രൂപ്പ് എംഡി അബ്ദുൾ കരീം പഴേരി എഴുതിയ പഴേരിയോഗ്രഫി എന്ന പുസ്തകം സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടത്തിന് നൽകി എംപി പ്രകാശനം ചെയ്തു. പഴേരി ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് പഴേരി അധ്യക്ഷനായി. പഴേരി ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങുന്ന ഫേസ് ഓഫ് മണ്ണാർക്കാട് കാന്പയിനിന്റെ ലോഗോ പ്രകാശനം സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന അബ്ദുൽ കരീം പഴേരിയുടെ മകൾ ഫാത്തിമ അനീനയുടെ നേതൃത്വത്തുലുള്ള ലെയ്റ്റ് വെയ്റ്റ് ജ്വല്ലറി ബ്രാൻഡ് സോൾമീറയുടെ ലോഞ്ചിംഗും നടന്നു. പഴേരി ബിസിനസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷത്തിൽ പങ്കെടുത്തു.
നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ, മുൻ എംഎൽഎ പി.കെ. ശശി, സി. മുഹമ്മദ് ബഷീർ, അസീസ് ഭീമനാട്, എൻ.കെ. നാരായണൻകുട്ടി, ടി.എ. സലാം, പി.ആർ. സുരേഷ്, കെ. ബാലകൃഷ്ണണൻ, പി. അഹമ്മദ് അഷ്റഫ്, ഗിരീഷ് ഗുപ്ത, അബൂബക്കർ ബാവി, ഫിറോസ് ബാബു, കെ.കെ. അസീസ്, പഴേരി ഡയറക്ടർമാരായ പി. ബിനീഷ്, നിസാർ പഴേരി, അബ്ദുൽ ജബ്ബാർ, അബ്ബാസ്, മാനേജർമാരായ സജി, ജയകുമാർ പങ്കെടുത്തു.
District News
വടക്കഞ്ചേരി: കൂർക്കകൃഷിക്ക് പേരുകേട്ട ഗ്രാമപ്രദേശങ്ങളാണ് പാലക്കാട്, തൃശൂർ ജില്ലാ അതിർത്തിയിലുള്ള പുതുക്കോട്, കാവശേരി പഞ്ചായത്തിൽപ്പെടുന്ന തോണിക്കടവ്, പാടൂർ മേഖലകൾ.
ഇവിടുത്തെ റോഡുകളുടെ ഇരുവശങ്ങളിലും കൂർക്കകൃഷിയുടെ പച്ചപ്പുകൾ മാത്രമാണ്. മേഖലയിൽ മുന്നൂറോളം കർഷകരെങ്കിലും കൂർക്കകൃഷിയുമായി ബന്ധപ്പെട്ടുണ്ടെന്നാണ് കണക്ക്.
മേയ് മാസത്തിൽ തുടങ്ങും കൃഷിപ്പണികൾ. കൂർക്കവിത്ത് പാകി മുളപ്പിച്ച് കൂർക്കത്തലകൾ ഒരുക്കുന്നതാണ് ആദ്യപണി. മഴയില്ലെങ്കിൽ നനയ്ക്കൽ നടത്തിവേണം കൂർക്കത്തലകളുണ്ടാക്കാൻ. തോണിക്കടവ് പ്രദേശത്ത് വൻതോതിൽ കൂർക്കത്തലയുണ്ടാക്കി വിൽപന നടത്തുന്ന കർഷകരുമുണ്ട്. മംഗലംഡാമിൽനിന്നുള്ള മംഗലംപുഴയും ആലത്തൂർ വഴിയുള്ള ഗായത്രിപുഴയും സംഗമിക്കുന്നതിനടുത്തെ പ്രദേശങ്ങളാണ് ഇതെല്ലാം. മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി വഴി 24 കിലോമീറ്റർ പിന്നിട്ട് അവസാനിക്കുന്നത് ഈ തോണിക്കടവിലാണ്. ഇവിടങ്ങളിലൊക്കെ ഒരുപൂൽ മാത്രമേ നെൽകൃഷിയുള്ളു. മറ്റുസീസൺ പാടങ്ങളിലെല്ലാം കൂർക്ക കൃഷിയാകും. മണ്ണിന്റെ പ്രത്യേകതയാണ് പ്രദേശമാകെ കൂർക്കകൃഷി വ്യാപകമാകാൻ കാരണമായിട്ടുള്ളത്. മണൽ ചേർന്ന ചരലുള്ള മണ്ണായതിനാൽ ഇളക്കം കൂടുതലുണ്ട്. ഇതിനാൽ കൂർക്കയും നന്നായുണ്ടാകുമെന്ന് രണ്ടുപതിറ്റാണ്ടിലേറെയായി കൂർക്കകൃഷി ചെയ്തുവരുന്ന പാടൂർ ചീനിക്കോട്ടെ ഗോപി പറഞ്ഞു.
ഒരാൾതന്നെ നാലും അഞ്ചും ഏക്കർ സ്ഥലത്ത് കൂർക്കകൃഷി ചെയ്യും. വിളവെടുപ്പ് ആദ്യം നടക്കുന്നതും പാടൂർ ചീനിക്കോട്, തോണിക്കടവ് ഭാഗങ്ങളിലാണ്. ഒക്ടോബർ മാസം ആദ്യത്തിൽ വിളവെടുപ്പ് തുടങ്ങി ഡിസംബർവരെ വിളവെടുപ്പ് നീളും. ആദ്യം വിളവെടുപ്പ് നടക്കുന്നതിനാൽ തുടക്കത്തിൽ ഉയർന്നവിലയും ലഭിക്കും.
മണപ്പാടം, കണക്കന്നൂർ, തെന്നിലാപുരം, മാട്ടുമല,തോണിപ്പാടം,അത്തിപ്പൊറ്റ, എരിമയൂർ,ചിതലി, ചൂലന്നൂർ,പഴയന്നൂർ,കല്ലേപ്പുള്ളി, കുമ്പളക്കോട് തുടങ്ങിയ പ്രദേശങ്ങളിലും വലിയതോതിൽ കൂർക്കകൃഷിയുണ്ട്.
District News
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നൽകിയ ടെലിവിഷൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർക്ക് കൈമാറി. നേരത്തെ ഉണ്ടായിരുന്ന ടെലിവിഷൻ മോശമായിരുന്നെങ്കിലും പുതിയത് സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിൽ പുതിയ ടെലിവിഷൻ ലഭ്യമാക്കിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനേഷിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ടെലിവിഷൻ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ജെയ്ഷാ ബിജു, നൂറുദ്ദീൻ മുള്ളരിക്കൽ, ലിസമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി ജോയ്, ജോണി പാമ്പാടി, ദീപ ഗിരീഷ്, എ. ഷാജു, യശോദ, വത്സരാജ്, മോഹനൻ കുളക്കാടൻ, അസോസിയേഷൻ ഭാരവാഹികളായ പോൾ കണ്ണന്താനം, ബി.ഡി. മത്തായി തുടങ്ങിയവർ പങ്കെടുത്തു.
District News
ചിറ്റൂർ: എക്സൈസ് റേഞ്ച് ഓഫീസ് ജീവനക്കാരും നല്ലമാടൻചള്ള എസ്എൻ യുപി സ്കൂൾ അധികൃതരും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു. വിമുക്തി കോ-ഓർഡിനേറ്റർ യു. മൂസാപ്പ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റിയാസ്, വാർഡ് മെംബർ ഷീജ എഴുത്താണി, പ്രധാനാധ്യാപിക പി. രശ്മി, പിടിഎ പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി പ്രസംഗിച്ചു.
District News
കണ്ണൂർ: താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത മനസിലാക്കുന്നതിനായി സ്ഥല പരിശോധന നടത്തി. ടി.ഒ. മോഹനൻ എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 50 വർഷക്കാലമായി നാട്ടുകാരുടെ ആവശ്യമാണ് ഇവിടെ റെയിൽവേ മേൽപാലം വേണം എന്നുള്ളത്. ഭൂരിഭാഗം സമയവും ഗേറ്റ് അടഞ്ഞുകിടക്കുന്നത് കാരണം താഴെ ചൊവ്വ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
മേലെചൊവ്വ, തെക്കി ബസാർ മേൽപാലങ്ങൾ, നടാൽ റെയിൽവേ മേൽപാലം, ഒകെ യുപി സ്കൂൾ അടിപ്പാത, മുണ്ടയാട് ജേണലിസ്റ്റ് കോളനി, കിഴുത്തള്ളി സർവീസ് റോഡ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നിരുന്നു.
എംഎൽഎയെ കൂടാതെ കൗൺസിലർമാരായ കെ.പി. സീന, ഇ. സുനില, മുൻ കൗൺസിലർ പി.കെ. സാജേഷ് കുമാർ, പൊതു മരാമത്ത് റോഡ്സ് എക്സിക്യുട്ടിവ് എൻജിനിയർ പ്രശാന്ത്, അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് മുന്നാസ്, സി. വിനോദ്, സോമസുന്ദരൻ, എം.കെ. വരുൺ മഹീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
District News
വടക്കഞ്ചേരി: സംസ്ഥാന സർക്കാരിന്റെ സുപഥം നൂറുദിന കർമപരിപാടിയുടെ ഭാഗമായി മദർ തെരേസ യുപി സ്കൂളിൽ "ഉണർവ്' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശറാലി, ഫ്ലാഷ് മോബ്, ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങിയ നടത്തി.സ്കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റേയും പിടിഎയുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ.
പിടിഎ പ്രസിഡന്റ് കെ. പ്രമോജ്, അധ്യാപകരായ ജിൻസി, സുജി, സുരേഷ്, ഫ്രാങ്ക്ളിൻ, സുഞ്ജയ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
പാലക്കാട്: സ്വച്ഛ് ഭാരത് ഇനിഷ്യേറ്റീവ് 2025- 26ന്റെ ഭാഗമായി ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ടോയ്ലറ്റ് കെട്ടിടം ആശുപത്രി അധികൃതർക്കു കൈമാറി.
കെട്ടിടത്തിന്റെ താക്കോൽദാനം ബെമൽ പാലക്കാട് കോംപ്ലക്സ് ഹെഡ് എച്ച്ആർ ടി.കെ. സീമ, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. ഗീതയ്ക്കു കൈമാറി നിർവഹിച്ചു. ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന രണ്ടാമത്തെ ടോയ്ലറ്റ് കെട്ടിടമാണിത്. പുതിയ സൗകര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് ആർഎംഒ പറഞ്ഞു. താക്കോൽദാന ചടങ്ങിൽ ബെമൽ പാലക്കാട് കോംപ്ലക്സ് എച്ച്ആർ മാനേജർ ഇ.എം. ശ്രീനൂജ്, മെയിന്റനൻസ് ഹെഡ് കെ. പൊന്നർ, സിവിൽ മെയിന്റനൻസ് ഹെഡ് ഫ്രാങ്ക്ളിൻ സേവ്യർ, പിആർഒ വി. അഭിജിത്ത് എന്നിവരും ജില്ലാ ആശുപത്രി അധികൃതരും പങ്കെടുത്തു.
District News
കേളകം: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ശാസ്ത്രോത്സവം നടന്നു. പൂർവ വിദ്യാർഥിയും കലാ അധ്യാപകനുമായ ഇ.പി. ഐസക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ എം.വി. മാത്യു, കെ.പി. ഷാജി, ഷീന ജോസ്, അശ്വതി കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളിലായി 150 ലധികം വിദ്യാർഥികൾ പങ്കെടുത്തു. വിധി നിർണയത്തിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മത്സരാർഥികളുടെ ഉത്പന്നങ്ങൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു.